ന്യൂഡെൽഹി: മാനസിക വിഭ്രാന്തി ഉള്ളവരുടെ കൈവശം ആണവായുധം ഉണ്ടാകരുത് എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പരാമർശം.
60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത് നീട്ടണമെങ്കിൽ ട്രംപിനും ഭരണകൂടത്തിനും യുഎസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്. അതേസമയം, വാക്കാലുള്ള ആക്രമണങ്ങൾ ട്രംപ് തുടരുകയാണ്.
”നിങ്ങളും സമ്മതിക്കും എന്നെനിക്കറിയാം. ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്. അതിനായാണ് നമ്മൾ യുദ്ധം ചെയ്യുന്നത്”- ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു. വലിയ കൈയ്യടികളോടെയാണ് ട്രംപിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതെന്ന് ട്രംപ് യുഎസ് കോൺഗ്രസിൽ വെള്ളിയാഴ്‌ച പറഞ്ഞിരുന്നു. യുദ്ധം തുടരാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണമെന്ന നിയമവ്യവസ്‌ഥയിൽ നിന്ന് തലയൂരാനായിരുന്നു ട്രംപിന്റെ അവകാശവാദമെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ നിയമപ്രകാരം, സൈനിക നടപടിയെക്കുറിച്ച് കോൺഗ്രസ് അംഗങ്ങളെ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞതിനുശേഷം 60 ദിവസത്തിനുള്ളിൽ യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചാൽ മാത്രമേ യുദ്ധവുമായി പ്രസിഡണ്ടിന് മുന്നോട്ടുപോകാനാവൂ. അനുമതി ലഭിച്ചില്ലെങ്കിൽ സൈനിക നടപടി നിർത്തിവെക്കേണ്ടി വരും.
ഫെബ്രുവരി 28ന് ഇറാനെതിരെ തുടങ്ങിയ സൈനിക നടപടിയുടെ നിയമപരമായ കാലാവധി അവസാനിക്കാനിരിക്കെയാണ് യുദ്ധം അവസാനിച്ചതായി ട്രംപ് കോൺഗ്രസിനെ അറിയിച്ചത്. ”വെടിനിർത്തൽ പ്രഖ്യാപിച്ച ഏപ്രിൽ ഏഴുമുതൽ യുഎസ് സൈന്യവും ഇറാനുമായി വെടിവയ്‌പ്പ് ഉണ്ടായില്ല. ഫെബ്രുവരി 28ന് തുടങ്ങിയ സൈനികനടപടി അവസാനിപ്പിച്ചു”- ട്രംപിന്റെ കത്തിൽ പറയുന്നു.
അതിനിടെ, വെള്ളിയാഴ്‌ച ഇറാൻ മുന്നോട്ടുവെച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ നിർദ്ദേശം ട്രംപ് നിരസിച്ചു. ”മൂന്ന് വർഷത്തിനുള്ളിൽ ഈ പ്രശ്‌നം വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഞങ്ങൾ പിൻമാറില്ല” – ട്രംപ് പറഞ്ഞു.
യുഎസിന് അനുകൂലമായ കരാർ നൽകാത്തതിന് ഇറാൻ നേതൃത്വത്തെ ട്രംപ് കുറ്റപ്പെടുത്തി. ”അതൊരു വികലമായ നേതൃത്വമാണ്. അവർ എല്ലാവരും ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, എല്ലാവരും ആശയക്കുഴപ്പത്തിലാണ്”- ട്രംപ് പറഞ്ഞു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്







































