തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി പിസി ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹമാണ്. മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റുണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും ഇതിൽ പങ്കുണ്ടെന്നും പിസി ജോർജ് ആരോപിച്ചു.
ആരോപണങ്ങൾക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് തെളിയിക്കേണ്ടത് ഇ ഡി ആണെന്നും പിസി ജോർജ് പ്രതികരിച്ചു. തെളിവുകൾ ഇ ഡിക്ക് നൽകിയിട്ടുണ്ട്. കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ കാണും. പിതാവിനൊപ്പമുള്ള മകളുടെ യാത്ര ദുരൂഹമാണെന്നും പിസി ജോർജ് രൂക്ഷമായി വിമർശിച്ചു. തനിക്കെതിരെയുള്ള കേസുകൾ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിക്കെതിരെ മാനനഷ്‌ട കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ പ്രതിയുടെ പീഡന പരാതിയിൽ കള്ളസാക്ഷി ഉണ്ടാക്കാൻ ശ്രമമെന്ന് പിസി ജോർജ് ആരോപിച്ചു. താൻ കണ്ടിട്ടില്ലാത്ത ഒരാൾ തന്നെയും പരാതിക്കാരിയെയും കണ്ടുവെന്ന് പോലീസ് ആരോപിക്കുന്നു. ഇതിൽ ഭാര്യയെയും പ്രതി ആക്കാനാണ് ശ്രമം. അത് നിയമപരമായി നേരിടും. തനിക്കെതിരെയുള്ള കള്ളക്കേസുകൾക്ക് എതിരെ മാനനഷ്‌ട കേസ് നൽകുമെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്‌റ്റിലായ പിസി ജോര്‍ജിന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പിസി ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്‌ഥ ലംഘിച്ച പ്രതിയാണെന്നും നിലവിൽ 9 കേസുകളില്‍ കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
എന്നാൽ, കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം അവര്‍ ബലാൽസംഗ പരാതി നൽകിയിട്ടുണ്ട്. കർട്ടനു പിന്നിൽ മറ്റ് പലരുമാണെന്നും പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നു എന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. കൂടാതെ പിസി ജോര്‍ജ് ഹൃദ്രോഗിയാണെന്നും രക്‌തസമ്മർദമുണ്ടെന്നും കോടതിയെ അറിയിച്ച പ്രതിഭാഗം അദ്ദേഹത്തെ ജയിലിൽ അടക്കരുതെന്നും ആവശ്യപ്പെട്ടു.
Most Read: പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും