കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതക കേസിലെ പ്രതികൾക്കായി പോലീസ് ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കും. ക്വട്ടേഷൻ സംഘത്തിൽ പെട്ടവർ രാജ്യം വിടാതിരിക്കാനാണ് പോലീസ് നടപടി. എന്നാൽ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഒരാളെപ്പോലും പിടികൂടാൻ അന്വേഷണ സംഘത്തിന് ഇതുവരെയും കഴിഞ്ഞിട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് നിലവിൽ അറസ്‌റ്റിലായത്. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപെടാൻ സഹായിച്ചവരുമാണ് ഇവർ. എന്നാൽ, ക്വട്ടേഷൻ ഏറ്റെടുത്ത് സിദ്ദീഖിനെ മർദ്ദിച്ചു കൊലപ്പെടുത്തിയവരെ കണ്ടെത്താൻ ഒരാഴ്‌ച ആയിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താൻ വ്യാപകമായ പരിശോധന തുടരുകയാണ്. മഹാരാഷ്‌ട്ര, കർണാടക, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ പോലീസ് പരിശോധന ഉണ്ടെന്നാണ് വിശദീകരണം.
ഇതിനിടെയിൽ, ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ രാജ്യം വിടുകയും ചെയ്‌തു. യുഎയിലേക്കാണ് ഇവർ കടന്നത്. ലുക്ക്‌ഔട്ട് സർക്കുലർ പുറത്തിറക്കുന്നതോടെ വിമാനത്താവളങ്ങൾ, സീപോർട്ടുകൾ എന്നിവ വഴി കൂടുതൽ പ്രതികൾ രാജ്യം വിടുന്നത് തടയാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ക്വട്ടേഷൻ നൽകിയവരും ഏറ്റെടുത്തവരും പ്രതികളെ സഹായിച്ചവരും അടക്കം 15 പേരാണ് കേസിൽ പ്രതികളെന്ന് പോലീസ് വ്യക്‌തമാക്കുന്നു.
തലച്ചോറിനേറ്റ ക്ഷതമാണ് അബൂബക്കർ സിദ്ദീഖിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. അരക്ക് താഴെ നിരവധി തവണ മർദ്ദിച്ച പാടുകളുണ്ട്. പേശികൾ അടിയേറ്റ് ചതഞ്ഞു. ക്ഷതം മനസിലാക്കാൻ പ്രത്യേക പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. ക്വട്ടേഷൻ സംഘം ക്രൂരമായാണ് മർദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്.
പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചത്. ബോളംകളയിലെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അൻസാരിയെക്കൊണ്ടും സിദ്ദീഖിനെ മർദ്ദിക്കാൻ ശ്രമമുണ്ടായി. വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അൻസാരി പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ദീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Most Read: എകെജി സെന്റർ ആക്രമണം; പ്രതിയെ പിടികൂടാനാവാതെ പോലീസ്