വയനാട്: ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്‌ളാസുകൾ പുനരാരംഭിക്കുന്നു. സംസ്‌ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ സാക്ഷരരാക്കുന്നതിനായാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചിരുന്നത്. കോവിഡ് മൂലം ക്‌ളാസുകൾ നിർത്തിവെച്ചിരുന്നു. എന്നാൽ, രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ നിർത്തിവെച്ച ക്‌ളാസുകൾ ജില്ലയിൽ പുരാരംഭിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ ക്‌ളാസുകൾ നടത്തുന്നതിന് ജില്ലാ കളക്‌ടർ അനുമതിയും നൽകിയിട്ടുണ്ട്. ഇതിന്റെ കൂടിയാലോചനയ്‌ക്കായി ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും വകുപ്പ് തലവൻമാരുടെയും യോഗം ഈ മാസം 20ന് വൈകിട്ട് നാല് മണിക്ക് ഓൺലൈനായി നടക്കും.
2021 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 18,872 പേരാണ് ക്‌ളാസിൽ പങ്കെടുത്തത്. 2019ൽ ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നടത്തിയ സർവേ പ്രകാരം ആദിവാസി വിഭാഗത്തിൽപെട്ട 24,472 നിരക്ഷരരേയാണ് കണ്ടെത്തിയിരുന്നത്. ആദിവാസി ഊരുകളിൽ നടത്തിയ സർവേയിൽ 8923 പുരുഷൻമാരെയും 15,549 സ്‌ത്രീകളേയും കണ്ടെത്തിയിരുന്നു. കൂടാതെ, അതാത് ഊരുകളിൽ നിന്ന് ആദിവാസി വിഭാഗത്തിൽപെട്ട 1223 ഇൻസ്ട്രക്‌ടർമാരെയും കണ്ടെത്തിയിരുന്നു. ഇവർക്കാണ് ക്‌ളാസുകൾ നടത്തുന്നത്.