കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി ജില്ലയിൽ വിതരണം ചെയ്യേണ്ടി വരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകരുടെ എണ്ണം 1500 കടന്നേക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. 50,000 രൂപയാണ് ഒരു കുടുംബത്തിന് ലഭിക്കുക. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത് 527 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ നിലവിലെ കണക്ക്. എന്നാൽ, കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാനദണ്ഡം അനുസരിച്ചുള്ള കണക്കല്ല ഇതെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് ബാധിച്ച് മരിച്ച ഒരാൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കിൽ അവരെ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മറ്റു രോഗങ്ങളുണ്ടെങ്കിലും പോസിറ്റീവായ ഒരാൾ മരിച്ചാൽ കോവിഡ് മരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശം പിന്നീടാണ് വന്നത്. ഇതനുസരിച്ചുള്ള പുതിയ പട്ടിക ഇതുവരെയായില്ല.
കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം കണക്കെടുത്ത് 300ലധികം പേരുകൾ ജില്ലാ ആരോഗ്യവകുപ്പ് സംസ്‌ഥാന കോവിഡ് സെല്ലിന് അയച്ചുകൊടുത്തിരുന്നു. ഇത്രയും പേരെ പെട്ടെന്ന് പട്ടികയിൽ ഉൾപ്പെടുത്താതെ ആഴ്‌ചയിൽ മൂന്നോ നാലോ പേരെ ചേർക്കുകയാണ്. 20 ശതമാനത്തിൽ താഴെ പേരുകൾ മാത്രമാണ് ഇതുവരെയായി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതു പൂർണമായും പട്ടികയിൽ ചേരുമ്പോൾ മരണസംഖ്യ 900ത്തോളമാകും.
കോവിഡ് പിടിപെട്ട് 30 ദിവസത്തിനുള്ളിൽ മരിച്ചവർക്കും ആനുകൂല്യം നൽകാനാണ് ഇപ്പൊഴത്തെ നിർദ്ദേശം. അതനുസരിച്ചുള്ള കണക്കു കൂടി കൂട്ടിയാണ് ആനുകൂല്യം വിതരണം ചെയ്യേണ്ടത് 1500ൽ കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
Also Read: താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു