തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം യുവനേതാവ് എം സ്വരാജിന്റെ അപ്രതീക്ഷിത തോല്‍വിയിൽ പ്രാദേശിക നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം സംസ്‌ഥാന നേതൃത്വം. പരാജയവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ക്കെതിരെ നേതൃത്വം സ്വീകരിച്ച നടപടി പര്യാപ്‌തമല്ലെന്ന വിലയിരുത്തലിലാണ് സംസ്‌ഥാന ഘടകം.
സംസ്‌ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെജെ ജേക്കബ്, സിഎം ദിനേശ് മണി, പിഎം ഇസ്‌മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനായിരുന്നു തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തോല്‍വിയെ കുറിച്ച് പഠിച്ചത്. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സികെ മണിശങ്കറെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തുകയും മറ്റൊരു നേതാവായ കെഡി വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ സികെ മണിശങ്കറിനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്‌ഥാന നേതൃത്വത്തിന്റെ ആവശ്യം. തൃപ്പൂണിത്തുറയില്‍ സിപിഐഎം സംസ്‌ഥാന കമ്മിറ്റി അംഗം എം സ്വരാജ് 992 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കെ ബാബു ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. സംസ്‌ഥാനത്ത് വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിച്ചപ്പോഴും സ്വരാജിന്റെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. പിന്നാലെയാണ് തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
പുറമേയുള്ള വോട്ടുകള്‍ സ്വരാജിന് ഇത്തവണ ലഭിച്ചുവെങ്കിലും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ലഭിച്ചില്ല എന്നതാണ് തോല്‍വിയുടെ പ്രധാന കാരണമായി അന്വേഷണ കമ്മീഷന്‍ വിലയിരുത്തിയത്. ഇത്തരത്തിൽ വോട്ട് ചോർച്ചയുണ്ടാകാൻ കാരണം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്‌ചയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Read also: അമേരിക്കയെ പിന്തുടരേണ്ട; ഷേവിങ് അവസാനിപ്പിക്കാൻ ബാർബർമാരോട് താലിബാൻ