കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ ബാർബർമാരോട് ഷേവിങ്, താടി വെട്ടൽ സേവനങ്ങൾ അവസാനിപ്പിക്കാൻ താലിബാന്റെ ഉത്തരവ്. താടി വെട്ടുന്നത് ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് താലിബാൻ നടപടി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ശിക്ഷ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും താലിബാൻ നൽകിയതായി ബിബിസി റിപ്പോർട് ചെയ്‌തു.
ഹെൽമണ്ടിലെ ബാർബർമാർക്ക് ഇത് സംബന്ധിച്ച് താലിബാൻ നോട്ടീസ് നൽകി. ഇതിനെതിരെ പരാതിപ്പെടാൻ പോലും ആർക്കും അവകാശമില്ല. അതേസമയം, കാബൂളിലെ നിരവധി ബാർബർമാരും താലിബാനിൽ നിന്ന് സമാനമായ നിർദ്ദേശങ്ങൾ ലഭിച്ചതായി പറഞ്ഞു.
ഷേവിംഗ് സേവനങ്ങൾ നിർത്തണമെന്ന് താലിബാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും തങ്ങളെ പിടികൂടാൻ രഹസ്യമായി ആളുകളെ അയക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ബാർബർമാർ പറഞ്ഞു. താലിബാൻ സർക്കാരിൽ നിന്നുള്ള ഒരാൾ തന്നെ വിളിച്ച് “അമേരിക്കൻ ശൈലികൾ പിന്തുടരുന്നത് നിർത്താൻ” ആവശ്യപ്പെട്ടതായി കാബൂളിലെ പ്രശസ്‌തമായ സലൂൺ ഉടമയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട് ചെയ്‌തു.
Most Read: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം; സംസ്‌ഥാന സർക്കാർ ഉത്തരവിറങ്ങി