കണ്ണൂർ: മമ്പറം പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. സംസ്‌ഥാനത്ത് നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴും വികസന പ്രവർത്തനങ്ങൾ സ്‌തംഭിക്കരുത് എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്‌ഥാന സൗകര്യ വികസനത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെട്ടിരിക്കുന്നത്. കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് എത്തിച്ചേരുന്നതിനും പാലം പ്രയോജനപ്പെടും. ഉൽഘാടന ചടങ്ങുകളിൽ നാട്ടുകാർ സജീവമായിരുന്നു. പാലത്തിലൂടെയുള്ള ആദ്യ യാത്രക്ക് നിരവധി ആളുകളാണ് കാത്തുനിന്നത്.
കണ്ണൂർ-കൂത്തുപറമ്പ് റോഡിൽ അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ് മമ്പറം പാലം. ധർമടം മണ്ഡലത്തിലെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളെയാണ് പാലം ബന്ധിപ്പിക്കുന്നത്. നബാർഡ് ആർഐഡിഎഫ് 22 സ്‌കീമിൽ ഉൾപ്പെടുത്തി 13.40 കോടി രൂപ ചെലവിലാണ് പാലം പണി പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കായിരുന്നു നിർമാണ കരാർ നൽകിയിരുന്നത്.
ചടങ്ങിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ശിലാഫലകം അനാവരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സി രാജേഷ് ചന്ദ്രൻ റിപ്പോർട് അവതരിപ്പിച്ചു. പികെ മിനി, സിപി അനിത, കെകെ നാരായണൻ, പികെ പ്രമീള, കെ ഗീത, എവി ഷീബ, ചന്ദ്രൻ കല്ലാട്ട്, കെപി ബാലഗോപാലൻ, സി ചന്ദ്രൻ, മുരിക്കോളി പവിത്രൻ, പികെ.ഇന്ദിര, കെകെ പ്രജിത്ത്, കമലാക്ഷൻ പാലേരി വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Also Read: സീറ്റുവിഭജനം; കോടിയേരി സിപിഎം സെക്രട്ടറി സ്‌ഥാനത്തേക്ക് തിരികെ എത്തിയേക്കും