മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട 18കാരന് കോടതി ജാമ്യം അനുവദിച്ചു. ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി 18കാരന് ജാമ്യം അനുവദിച്ചത്. 35 ദിവസം തിരൂർ സബ്‌ജയിലിൽ കഴിഞ്ഞ തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥിനാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സ്‌കൂളിൽനിന്നു മടങ്ങിയ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് കൽപ്പകഞ്ചേരി പോലീസ് യുവാവിനെതിരേ കേസ് എടുത്ത് അറസ്‌റ്റ് ചെയ്‌തത്. കേസ് തുടരന്വേഷണത്തിനായി തിരൂരങ്ങാടി പോലീസിന് കൈമാറി. പെൺകുട്ടിയുടെ ആരോപണം തുടക്കംമുതൽ നിഷേധിച്ച യുവാവ് ഡിഎൻഎ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് വിശദമായ ശാസ്‌ത്രീയ റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശവും നൽകി.
കഴിഞ്ഞദിവസം ഡിഎൻഎ ഫലം വന്നപ്പോൾ നെഗറ്റീവാണെന്നു തെളിഞ്ഞു. തുടർന്നു കോടതിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം മണിക്കൂറുകൾക്കകം ജയിലിൽനിന്ന് ശ്രീനാഥിനെ മോചിപ്പിക്കുകയായിരുന്നു. കേസിൽ ഇനി വിശദമായ തുടരന്വേഷണം വേണ്ടിവരും.
Most Read: കാസർഗോഡ് പുതുക്കൈയിൽ ഹൈടെക് കയർ ഫാക്‌ടറി വരുന്നു