തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടിക മരവിപ്പിച്ചത് സംഘടനയിലെ ആഭ്യന്തര കാര്യമാണെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. മകന്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് ശരിയല്ല. തന്നെ കൂടി ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മകന്റെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാകും. വിവാദത്തില്‍ പാർടി നേതൃത്വം പ്രതികരിക്കും. താനും അര്‍ജുനും തമ്മില്‍ അച്ഛന്‍-മകന്‍ ബന്ധം മാത്രമാണുള്ളതെന്നും തിരുവഞ്ചൂര്‍ വ്യക്‌തമാക്കി.
കടുത്ത എതിര്‍പ്പിനെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടിയെന്ന് ദേശീയ നേതൃത്വം അറിയിച്ചു.
സജീവ രാഷ്‌ട്രീയത്തില്‍ ഇല്ലാത്തവരെ വക്‌താക്കളാക്കി എന്നായിരുന്നു വിമര്‍ശനം. അര്‍ജുന്‍ രാധാകൃഷ്‌ണന് പുറമെ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു മറ്റ് വക്‌താക്കള്‍. പുതിയ അഞ്ചു വക്‌താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്‌ണന് സംഘടനാ പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.
യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തി. സംസ്‌ഥാന കമ്മിറ്റിക്കോ പ്രസിഡണ്ട് എന്ന നിലയ്‌ക്ക് തനിക്കോ ഈ നിയമനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
Most Read: ഗർഭസ്‌ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; വയനാട് സ്വദേശി പിടിയിൽ