ന്യൂഡെൽഹി: കർഷക സമരത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി. ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്നാണ് പോലീസ് പറഞ്ഞത്. രാകേഷ് ടിക്കായത്തിന്റെ ഡ്രൈവർ പെർജ്വൽ ത്യാഗിയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുസഫർനഗർ എസ്‌പി അഭിഷേക് യാദവ് അറിയിച്ചു.
അജ്‌ഞാതൻ രാകേഷ് ടിക്കായത്തിനെ അധിക്ഷേപിച്ചതായും പോലീസ് പറഞ്ഞു. സീനിയർ സബ് ഇൻസ്‌പെക്‌ടർ രാകേഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ടിക്കായത്തിന്റെ വസതിയിലെത്തി സംസാരിച്ചതായും പോലീസ് അറിയിച്ചു. ഇതിന് മുൻപും രാകേഷ് ടിക്കായത്തിന് നേരെ വധഭീഷണി ഉയർന്നിരുന്നു.
2021ൽ കർഷക സമരം ശക്‌തമായിരിക്കെ രാകേഷ് ടിക്കായത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. രാജസ്‌ഥാനിൽ കിസാൻ പഞ്ചായത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആൽവാർ ജില്ലയിൽ വെച്ച് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് രാകേഷ് ടിക്കായത്തിന്റെ അനുയായികൾ അന്ന് ഉന്നയിച്ചിരുന്നത്.
Read Also: സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി