പാലക്കാട്: സ്‌റ്റേഡിയം ബൈപ്പാസിൽ ഭക്ഷണശാലകൾക്ക് തീപിടിച്ച സംഭവത്തെ തുടർന്ന് അഗ്‌നിരക്ഷാ പരിശോധന ഊർജ്‌ജിതമാക്കി. രണ്ടുദിവസങ്ങൾക്കകം ജില്ലയിലെ 7 അഗ്‌നിരക്ഷാ നിലയങ്ങൾക്ക് കീഴിലായി 38 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
പരിശോധനയെ തുടർന്ന് 25 സ്‌ഥാപനങ്ങളിൽ അഗ്‌നിരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് കണ്ടെത്തി. 17 ഇടങ്ങളിൽ ഫയർ എക്‌സിറ്റുകൾ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അപാകത ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺഭാസ്‌കർ പറഞ്ഞു.
പരിശോധനയെ തുടർന്ന് കളക്‌ടർമാർക്കും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്‌ടർ ജനറലിനും റിപ്പോർട് നൽകി. കഴിഞ്ഞ ദിവസമാണ് സ്‌റ്റേഡിയം ബൈപ്പാസിലെ രണ്ട് ഭക്ഷണശാലകൾ പൂർണമായും കത്തിയെരിഞ്ഞത്. ഇവിടങ്ങളിൽ പല സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബഹുനില കെട്ടിടങ്ങളിലും എസി റസ്‌റ്റോറന്റുകളിലും പരിശോധന നടത്തിയത്.
Read also: ഗെയിൽ പൈപ്പ്ലൈൻ; കടന്നുപോയ വഴിയിലെ വയലുകൾ ഇനിയും കൃഷി യോഗ്യമാക്കിയില്ല