ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് താരവും ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ ഡിങ്കോ സിങ് അന്തരിച്ചു. 42 വയസായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ബോക്‌സിങ്ങിലെ സൂപ്പർ താരമായിരുന്ന ഇദ്ദേഹം കരളിൽ അർബുദം ബാധിച്ചതിനെ തുടർന്ന് 2017 മുതൽ ചികിൽസയിലായിരുന്നു.
അർബുദവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിൽസയ്‌ക്കായി കഴിഞ്ഞ വർഷം ജനുവരിയിൽ ഡെൽഹിയിൽ എത്തിയിരുന്നു. പിന്നീട് ഇംഫാലിലേക്ക് മടങ്ങിയെങ്കിലും ഏപ്രിലിൽ നില വഷളായതോടെ ഹെലികോപ്റ്ററിൽ വീണ്ടും ഡെൽഹിയിലെത്തിച്ചു. ഇടയ്‌ക്ക് മഞ്ഞപ്പിത്തവും ബാധിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് സുഖപ്പെട്ടിരുന്നു.
1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലായിരുന്നു ഇദ്ദേഹത്തിന്റെ സ്വർണമെഡൽ നേട്ടം. ഡിങ്കോയുടെ നിര്യാണത്തിൽ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരൺ റിജിജു അനുശോചനം രേഖപ്പെടുത്തി.
I’m deeply saddened by the demise of Shri Dingko Singh. One of the finest boxers India has ever produced, Dinko’s gold medal at 1998 Bangkok Asian Games sparked the Boxing chain reaction in India. I extend my sincere condolences to the bereaved family. RIP Dinko? pic.twitter.com/MCcuMbZOHM
— Kiren Rijiju (@KirenRijiju) June 10, 2021
ഇന്ത്യയുടെ പ്രൊഫഷണൽ ബോക്‌സിങ് സൂപ്പർ താരം വിജേന്ദർ സിങ്ങും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡിങ്കോയുടെ ജീവിത യാത്രയും പോരാട്ടവും വരും തലമുറകൾക്ക് എക്കാലവും പ്രചോദനമേകുമെന്ന് വിജേന്ദർ ട്വീറ്റ് ചെയ്‌തു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും അനുശോചനം രേഖപ്പെടുത്തി.
1997ൽ രാജ്യാന്തര ബോക്‌സിങ്ങിൽ അരങ്ങേറിയ ഡിങ്കോ തൊട്ടടുത്ത വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാണ് ശ്രദ്ധനേടിയത്. 1998ൽ രാജ്യം അർജുന പുരസ്‌കാരം നൽകി ആദരിച്ചു. 2013ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്‌മശ്രീ അദ്ദേഹത്തിന് സമ്മാനിച്ചു.
Read Also: ജാർഖണ്ഡിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ ജൂൺ 17 വരെ തുടരും