തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം സമരത്തിൽ സർക്കാർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചു. എന്നാൽ, സമരത്തിൽ ഒത്തുതീർപ്പിനായി സർക്കാർ ശ്രമിക്കുന്നില്ല. ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും ചെന്നിത്തല ചോദിച്ചു. സ്‌ഥലത്ത് പോലും ഇല്ലാതിരുന്ന രൂപത അധ്യക്ഷനെതിരെ കേസെടുത്ത നടപടി സർക്കാർ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ മേഖലയിലെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്‌ഥാന സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വിഷയത്തിൽ കോടതി കേന്ദ്രത്തിന്റെ നിലപാട് തേടിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ബുധനാഴ്‌ച കോടതിയിൽ നിലപാട് അറിയിക്കും. എന്നാൽ, കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാർ അല്ലെന്നും അദാനി കമ്പനി ആണെന്നുമാണ് സർക്കാരിന്റെ ഇപ്പോഴത്തെ പരസ്യ നിലപാട്.
വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതി പദ്ധതി നിർത്തിവയ്‌ക്കൽ ഒഴിച്ചുള്ള സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു എന്നും ഇപ്പോൾ നടക്കുന്നത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ലന്നും നാടിന്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ, വിഴിഞ്ഞത്ത് സമവായ നീക്കത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. മലങ്കര, ലത്തീൻ സഭാധ്യക്ഷൻമാരുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തി. ക്ളീമിസ് കാതോലിക്കാ ബാവയും ഡോ. തോമസ് ജെ നെറ്റോയും ചർച്ചയിൽ പങ്കെടുത്തു. ഗാന്ധി സ്‌മാരക നീതിയുടെ മധ്യസ്ഥതയിലും ഒത്തുതീർപ്പ് ചർച്ച നടക്കും. സർക്കാരുമായും സമരസമിതിയുമായു അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്‌മാരക നീതി ചെയർമാൻ എൻ രാധാകൃഷ്‌ണൻ പറഞ്ഞു.
Most Read: നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ