എടവണ്ണ: സീതിഹാജി സ്‌മാരക പാലത്തിൽ ഭാരവാഹനങ്ങൾക്ക് പൊതുമരാമത്ത് വിഭാഗം വിലക്ക് ഏർപ്പെടുത്തി. പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയ വിദഗ്‌ധ സംഘത്തിന്റെ റിപ്പോർട് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങളും ഗ്രാമീണ മേഖലകളിലേക്കുള്ള സ്വകാര്യ മിനി ബസുകളും മാത്രമേ ഇനിമുതൽ പാലത്തിലൂടെ അനുവദിക്കുകയുള്ളു. നിയന്ത്രണ നടപടികളുടെ ഭാഗമായി പാലത്തിന്റെ ഒരുവശം അടച്ചിടാനാണ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് വിദഗ്‌ധ സംഘത്തിന്റെ പരിശോധന പൂർത്തിയായത്. റിപ്പോർട്ടിന് ഒരുമാസമെങ്കിലും സമയം എടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പാലത്തിന്റെ ഒരു വശത്തുകൂടി മാത്രം ഗതാഗതം അനുവദിക്കാനാണ് അധികൃതരുടെ നിർദ്ദേശം. എന്നാൽ, പൊതുജനത്തിന്റെ പ്രയാസങ്ങൾ കണക്കിലെടുത്താണ് യാത്രാ വാഹനങ്ങൾക്ക് ഭാഗികമായി ഗതാഗതം അനുവദിക്കുന്നതെന്നും അധികൃതർ പറഞ്ഞു. പാലത്തിന്റെ തൂണുകളിലൊന്നിന് ബലക്ഷയം ശ്രദ്ധയിൽ പെട്ടതിനാൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് വിദഗ്‌ധ പരിശോധനക്ക് നിർദ്ദേശിച്ചത്.
കേന്ദ്ര റോഡ് റിസർച്ച് ഇൻസ്‌റ്റ്യൂട്ടിലെ ശാസ്‌ത്രജ്‌ഞൻ ഗുർഗാ പ്രസാദ്, കേരള ഹൈവേ റിസർച്ച് ഇൻസ്‌റ്റ്യൂട്ട് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സോണി എന്നിവരുടെ നേതൃത്വത്തിൽ വിവരശേഖരണ സംഘവും എൻജിനിയറിങ് വിദഗ്‌ധരുമാണ് ഇന്നലെ പരിശോധന പൂർത്തിയാക്കിയത്. ബലക്ഷയം ശ്രദ്ധയിൽപെട്ട തൂണ് ഉരുക്കുവടം കെട്ടി സംരക്ഷിച്ചിരുന്നു. ഇത് അഴിച്ചുമാറ്റിയും സംഘം പരിശോധന നടത്തിയിരുന്നു. ബലക്ഷയമുള്ള തൂണിന്റെ ഭാഗം ചേർന്ന് അടക്കാനാണ് നിർദ്ദേശം.
Most Read: ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കും; ബിൽ പാസാക്കി ലോക്‌സഭ