കൊച്ചി: എറണാകുളം മുൻ ജില്ലാ കളക്‌ടർ എംജി രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്ത കേസിലാണ് നടപടി. അന്വേഷണം സംബന്ധിച്ച വിജിലൻസ് തീരുമാനം കോടതിയിൽ സമർപ്പിച്ചു.
കൊച്ചി മെട്രോ റെയിലിനുവേണ്ടി ഭൂമി വിട്ടുകൊടുക്കാൻ വസ്‌ത്ര വ്യാപാര സ്‌ഥാപനമായ ശീമാട്ടി ആദ്യം തയാറായിരുന്നില്ല. തുടർന്ന് മെട്രോ റെയിൽ നിർമാണം മുടങ്ങുകയും ചെയ്‌തു. നിരവധി ചർച്ചകൾക്ക് ശേഷമാണ് ശീമാട്ടി ഭൂമി വിട്ട് നൽകാൻ തയാറായത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ കരാർ വ്യവസ്‌ഥകൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
മെട്രോക്ക് വേണ്ട സ്‌ഥലം ഏറ്റെടുപ്പിന്റെ വ്യവസ്‌ഥകളിൽ ശീമാട്ടിക്ക് മാത്രമായി ഇളവുകൾ വരുത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഭൂമിക്ക് അധിക തുകയാണ് കരാർ പ്രകാരം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലൂടെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് കോടികളുടെ സാമ്പത്തിക നഷ്‌ടം സംഭവിച്ചു. 2016ൽ ഇതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചിരുന്നു. സർക്കാർ അനുമതിയോടെ അന്വേഷണം നടത്തണമെന്നായിരുന്നു നിർദ്ദേശം. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായത്.
ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതിൽ അഴിമതി നടന്നെന്ന ആരോപണത്തിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവിൽ കെഎസ്‌ഐടിഐഎൽ എംഡിയാണ് രാജമാണിക്യം.
Read also:ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു