കൊച്ചി: എറണാകുളം മുന്‍ ജില്ലാ കളക്‌ടർ എംജി രാജമാണിക്യത്തിനെ പ്രതിചേർത്ത് വിജിലന്‍സ് അന്വേഷണത്തിന് ഇന്ന് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. അഴിമതി നിരോധന വകുപ്പ് പ്രകാരമാകും അന്വേഷണം നേരിടേണ്ടിവരിക. കൊച്ചി മെട്രോറെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തുമായി ബന്ധപ്പെട്ട കേസിലാണ് നിലവിലെ അന്വേഷണാനുമതി.
2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ രാജമാണിക്യം ജില്ലാ കളക്‌ടറായിരുന്ന സമയത്ത് ഇദ്ദേഹം തന്നെയാണ് കൊച്ചി മെട്രോയുടെ ഭൂമിയേറ്റെടുൽ ചുമതല വഹിച്ചിരുന്നതും. ശീമാട്ടിക്ക് മാത്രമായി കരാർ വ്യവസ്‌ഥകളിൽ ഇളവ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് വ്യക്‌തമാക്കി കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നിലവിലെ അന്വേഷണം.
കൊച്ചി മെട്രോക്കായി ഭൂമി വിട്ടുനല്‍കാന്‍ ശീമാട്ടി തയാറായിരുന്നില്ല. തുടര്‍ന്ന് മെട്രോയുടെ നിര്‍മാണം മുടങ്ങിയിരുന്നു. പിന്നീട് മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത്. സ്‌ഥലം വിട്ടുനൽകിയ ഇതര ഭൂഉടമകൾക്ക് അനുവദിക്കാത്ത ഇളവുകൾ ഉൾപ്പെടുത്തി പ്രത്യേക കരാറുണ്ടാക്കിയാണ് ബീനാ കണ്ണൻ നയിക്കുന്ന ശീമാട്ടി ടെക്‌സ്‌റ്റൈൽ ഗ്രൂപ്പിൽ നിന്ന് സ്‌ഥലം ഏറ്റെടുത്തത്. പൊതുവിൽ സെന്റിന് നിശ്‌ചയിച്ച വിലയായ 52 ലക്ഷം രൂപക്ക് പകരം 80 ലക്ഷം നഷ്‌ടപരിഹാരം നൽകിയാണ് ഈ ഏറ്റെടുക്കൽ നടന്നത്.
എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഭൂമിഗീതം, വിവിധനിർമാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള കേസുകളും അന്വേഷണപരിധിയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന് കീഴിൽ എറണാകുളം ആസ്‌ഥാനമായി പോലീസിലും ജില്ലാ അഡ്‌മിനിസ്‌ട്രേറ്റിവ് സിസ്‌റ്റത്തിന് കീഴിലും നടന്ന അഴിമതികളെല്ലാം ഘട്ടം ഘട്ടമായി ജനസമക്ഷം കൊണ്ടുവരാനും കുറ്റക്കാരെ കുരുക്കാനും തന്നെയാണ് സർക്കാർ തീരുമാനം. അടുത്ത സംസ്‌ഥാന ഭരണവും എൽഡിഎഫിന് ഉറപ്പിക്കാൻ ആവശ്യമായ എന്ത് നടപടികളും സ്വീകരിക്കാനാണ് വകുപ്പ് മന്ത്രിമാർക്കും വിവിധ അന്വേഷണ ഏജൻസി നേതൃത്വത്തിനും മുഖ്യമന്ത്രി കൊടുത്തിരിക്കുന്ന നിർദ്ദേശം.
എറണാകുളം മുന്‍ ജില്ലാ കളക്‌ടറും ഇപ്പോൾ കെഎസ്ഐടിഐഎല്‍ എംഡിയുമായ എംജി രാജമാണിക്യത്തിന് വരവിൽ കവിഞ്ഞ സമ്പാദ്യങ്ങൾ ഉണ്ടെന്നും അവയിൽ പലതും ബിനാമി ഇടപാടുകൾ ആണെന്നും ഇവയിൽ അന്വേഷണം വേണമെന്നും ചിലകോണുകളിൽ നിന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഭാര്യയും 2008 ബാച്ച് കേരള കേഡർ ഐപിഎസ് ഓഫീസറുമായ ആർ നിശാന്തിനി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ എസ്‌പിയായിരുന്ന സമയത്തും വിവിധജില്ലകളുടെ ചുമതലകളിൽ ഇരുന്ന സമയത്തും നടന്ന നിരവധി ഇടപാടുകളും അന്വേഷണപരിധിയിൽ വരും. മുൻ മന്ത്രി കെ. ബാബുവിനെതിരേയുള്ള ബാർ കോഴ അന്വേഷണം ഇവർ അട്ടിമറിച്ചതായി അക്കാലത്ത് ആരോപണം ഉയർന്നിരുന്നു.