തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചു. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം ഹേമലത എന്നിവരുമുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്‌ഥരെ അന്വേഷണ സംഘത്തിലേക്ക് ചേർക്കുന്നതിന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നൽകിയിട്ടുണ്ട്.
ജനുവരി 6ന് വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിൽ പുനർവിചാരണ നടത്താനും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. സർക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീൽ അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതിന് പിന്നാലെയാണ് കേസിൽ തുടരന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
എന്നാൽ, വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുകയും ചെയ്‌തിരുന്നു. അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
Read also: കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി