തിരുവനന്തപുരം:പൊതുസ്‌ഥലത്തോ സ്വകാര്യസ്‌ഥലത്തോ രാഷ്‌ട്രീയ കക്ഷികളോ സ്‌ഥാനാർഥികളോ പരസ്യങ്ങൾ സ്‌ഥാപിച്ചോ, മുദ്രവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥൻ നോട്ടീസ് നൽകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു.
നോട്ടീസ് ലഭിച്ചിട്ടും പരസ്യം നീക്കം ചെയ്‌തില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന് നടപടികൾ സ്വീകരിക്കാം. അതിന് വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്‌ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോടൊപ്പം ചേർക്കുകയും ചെയ്യാം.
ഏതെങ്കിലും പൊതുസ്‌ഥലത്ത് പരസ്യങ്ങളും മറ്റു പ്രചാരണോപാധികളും സ്‌ഥാപിക്കുന്നതിന് തടസമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്‌ഥാപിക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും തുല്യ അവസരം നൽകണം.
ഏതെങ്കിലും ഒരു പാർട്ടിക്കോ സ്‌ഥാനാർഥിക്കോ മാത്രമായി ഒരു പൊതുസ്‌ഥലവും നീക്കിവെച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥൻമാർ ഉറപ്പ് വരുത്തണം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണ സാമഗ്രികൾ സ്‌ഥാപിക്കരുത്. പരസ്യങ്ങൾക്ക് വേണ്ടി ചെലവാകുന്ന തുക സ്‌ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തേണ്ടതാണെന്നും കമ്മീഷണർ വ്യക്‌തമാക്കി.
Read also: ജനങ്ങൾ വീണ്ടും ഇടതുപക്ഷം തിരഞ്ഞെടുക്കും; സർക്കാരിന് പിന്തുണയുമായി യെച്ചൂരി