ന്യൂഡെൽഹി: അപകീർത്തികരവും അധിക്ഷേപകരവുമായ സമൂഹ മാദ്ധ്യമ പോസ്‌റ്റുകൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ അനുമതി നൽകുന്ന കേരളാ പോലീസ് ആക്‌ട് ഭേദഗതി പിൻവലിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമം പിൻവലിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്‌ഥാന സർക്കാരിന്റെ പ്രതികരണശേഷി വ്യക്‌തമാക്കുന്നെന്ന് യെച്ചൂരി പറഞ്ഞു. ഇത് കാരണം ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
കേരള പോലീസ് ആക്‌ടിൽ 118A എന്ന ഉപവകുപ്പ് കൂട്ടിച്ചേർക്കാനുള്ള ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. സൈബർ കുറ്റകൃത്യം തടയുകയെന്ന വ്യാജേന മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള സർക്കാർ നീക്കമാണിതെന്ന് ആരോപിച്ച് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഭേദഗതി പുനഃപരിശോധിക്കണമെന്ന് സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടിരുന്നു. നിയമം വിവാദമായതോടെ സർക്കാർ പിൻവലിക്കുകയായിരുന്നു.
നിയമസഭയിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ തുടർ നടപടികളുണ്ടാകുകയുള്ളുവെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി. പൗരന്റെ വ്യക്‌തി സ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്‌പ്രചാരണങ്ങൾ തടയുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തിൽ തുടർ നടപടികൾ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.