തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ വകുപ്പിനോട് പറഞ്ഞത്.
പോലീസ് ആക്‌ട് അനുശാസിക്കുന്ന സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്‌ഥാന പോലീസ് മേധാവി വ്യക്‌തമാക്കി.
കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വ്യക്‌തികളെ പോലീസ് സ്‌റ്റേഷനുകളിൽ കൊണ്ടുവരുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും സ്‌റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ക്കുമായിരിക്കും.- ഇദ്ദേഹം വിശദീകരിച്ചു.
വിവിധ പോലീസ് സ്‌റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്‌തിപ്പെടുത്തണമെന്ന് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
പോലീസ് സ്‌റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം. ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്നും സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ നിര്‍ദേശത്തിൽ ഒരുവർഷം മുൻപും ഇദ്ദേഹം പറഞ്ഞിരുന്നു.
Most Read: കോയമ്പത്തൂര്‍ കാർ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടില്ല