കൊല്ലം: പൊലീസിലെ കളങ്കിതരോട് ദയവും ദാക്ഷിണ്യവും കാണിക്കില്ലെന്നും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ ചില പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സേനക്ക് ആകെ കളങ്കമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലരുടെ പ്രവൃത്തികൾ കാരണം ഒരു സേനക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്‌ഥക്ക് അവസാനം ഉണ്ടാകണമെന്നും പൊലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, രാജ്യത്തെ പൊലീസ് സേനക്ക് പല നിലകളിൽ മാതൃകയാകാൻ കേരളാ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം, ശാസ്‌ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരളാ പോലീസ് ഒന്നാം സ്‌ഥാനത്ത് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പൊലീസിന്റെ യശസ് ഉയർത്തിയ നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. അത്തരം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളാ പോലീസിൽ നിന്നുണ്ടാകേണ്ടത്. എന്നാൽ, പൊലീസ് സേനക്കാകെ കളങ്കം വരുത്തിയിട്ടുള്ള ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം റൂറൽ എസ്‌പി ഓഫീസ് ഉൽഘാടനം ചെയ്‌ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം സൃഷ്‌ടിച്ച സൂചന ഉൾകൊള്ളുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വരികൾ. സംസ്‌ഥാനത്തെ വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമാണ് ഉണ്ടായത്.
29 ഇടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 15 യുഡിഎഫ് സ്‌ഥാനാർഥികളും 12 ഇടങ്ങളിൽ എൽഡിഎഫും രണ്ടിടത്ത് ബിജെപിയും ജയിച്ചിരുന്നു. എൽഡിഎഫിൽനിന്ന് ഏഴു സീറ്റുകളും ബിജെപിയിൽനിന്ന് രണ്ടു സീറ്റുകളുമാണ് യുഡിഎഫ് പിടിച്ചെടുത്തിരുന്നത്. കൂടാതെ സൈനികനെ മര്‍ദിച്ച പൊലീസ് നടപടി ഉൾപ്പടെ അനേകം വിഷയങ്ങളിൽ സേനക്കുണ്ടാക്കിയ നാണക്കേടും മനസിൽ വെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Most Read: ഇലന്തൂരിലെ നരബലി: ഷാഫി കൂടുതല്‍ പേരെ വകവരുത്തിയെന്ന് സൂചനകൾ