കൽപറ്റ: തിങ്കളാഴ്‌ച കാണാതായ വയനാട് പനമരം സ്‌റ്റേഷൻ ഹൗസ് ഓഫിസറായ സിഐ കെഎ എലിസബത്തിനെ സുഹൃത്ത് റിട്ടയർ വനിതാ എസ്ഐയുടെ ഫ്‌ളാറ്റിൽ കണ്ടെത്തി.
തിരുവനന്തപുരത്തുള്ള ഈ കൂട്ടുകാരിയുമായി എലിസബത്തിന് ഏറെ നാളത്തെ സൗഹൃദമുണ്ട്. തിങ്കളാഴ്‌ച കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയായിരുന്നു. മാനന്തവാടി ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നനടത്തുന്നതിന് ഇടയിലാണ് ഇവർ തിരുവനന്തപുരത്തുണ്ട് എന്നറിയുന്നത്.
പാലക്കാട് ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി എലിസബത്ത് പുറപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ എത്തിയില്ല. അവസാനമായി സംസാരിച്ച ഗ്രേഡ് എസ്ഐയോട് കൽപ്പറ്റയിൽ ഉണ്ടെന്നാണ് സിഐ എലിസബത്ത് പറഞ്ഞിരുന്നത്.
പിന്നീട് എലിസബത്തിന്റെ ഔദ്യോഗിക നമ്പർ ഉൾപ്പടെ സ്വിച്ച് ഓഫായി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും എലിസബത്ത് കോഴിക്കോട് എത്തിയതായും പാലക്കാടേക്കുള്ള ബസിൽ കയറിയതായും വ്യക്‌തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്.
എന്തിനാണ് ഇവർ ഈ രീതിയിൽ പ്രവർത്തിച്ചത് എന്നോ, എന്തൊകൊണ്ട് സുഹൃത്തിന്റെ വീട്ടിലേക്ക് മറ്റാരോടും പറയാതെ പോയെന്നോ ഉള്ള വിവരങ്ങൾ പോലീസ് വിശദീകരിച്ചിട്ടില്ല. സ്വകാര്യ ജീവിതത്തിലെ ചില വ്യക്‌തിപരമായ പ്രശ്‌നങ്ങൾ മൂലം ഉണ്ടായ സമ്മർദ്ദങ്ങളിൽ നിന്ന് മാറിനിൽക്കാൻ വേണ്ടിയാണ് സുഹൃത്തിന്റെയടുത്ത് അഭയം തേടിയതെന്നാണ് സൂചന.
Most Read: വിഴിഞ്ഞം: സമരസമിതി അംഗങ്ങളില്ലാതെ ‘വിദഗ്‌ധ പഠന സമിതി’ രൂപീകരിച്ച് സര്‍ക്കാര്‍