ഇടുക്കി: 135.90 അടിക്ക് മുകളിൽ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും.
അണക്കെട്ടിലെ ജലനിരപ്പ്, ഷട്ടറുകളുടെ പ്രവർത്തന ക്ഷമത, സ്വീപ്പേജ് ജലത്തിന്റെ അളവ് എന്നിവ സംഘം പരിശോധിക്കും. കേന്ദ്ര ജലക്കമ്മീഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗുൽഷൻ കുമാർ അധ്യക്ഷനായ സമിതിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രണ്ട് അംഗങ്ങൾ വീതമുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങൾ സമിതി അംഗങ്ങൾ മേൽനോട്ട സമിതിക്ക് സമർപ്പിക്കും.
അതേസമയം ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫിസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്‌പിൽ വേ ഷട്ടർ തുറന്നേക്കും.
ഈ സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കലക്‌ടർ ഷീബ ജോര്‍ജ് അറിയിച്ചു.
Most Read: ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത