വടകര: ഓണക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിൽ പ്രത്യേകിച്ചും കടത്തനാട്ടിലെയും വടക്കൻ കേരളത്തിലെയും പ്രദേശങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഓണപ്പൊട്ടന്മാർ ഇക്കുറി ഉണ്ടാവില്ല. വർണപ്പൊലിമയുള്ള ഉടയാടകൾ കെട്ടി മിണ്ടാതെ മണികിലുക്കി ഓരോ വീടുകളിലും സന്ദർശനം നടത്തിയിരുന്ന ഓണപ്പൊട്ടന്മാർ വ്യത്യസ്തമായ കാഴ്ചയായിരുന്നു. ഉത്രാടനാളിലും തിരുവോണത്തിനും എത്തുന്ന ഇവർ ഒരു നാടിന്റെ തന്നെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നവരായിരുന്നു.
എന്നാൽ ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓണക്കാലത്ത് വീടുകൾ കയറി ഇറങ്ങുന്നത് സുരക്ഷിതമല്ല എന്ന ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം. ക്ഷേത്രം അനുഷ്ഠാന തെയ്യം കെട്ടിയാടൽ സംഘടനയാണ് തീരുമാനമെടുത്തത്. വേഷം കെട്ടിയ ആരെങ്കിലും രോഗബാധ ഉള്ളവരാണെങ്കിൽ പ്രദേശത്തെ മുഴുവൻ പേർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും എന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം.
വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന തെയ്യമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്ന പേരിലും ഇത് അറിയപ്പെടുന്നു. വേഷമണിഞ്ഞു കഴിഞ്ഞാൽ അത് അഴിക്കുന്നത് വരെ സംസാരിക്കാൻ പാടില്ല. വർഷം തോറും പ്രജകളെ കാണാൻ വരുന്ന മാവേലി ആരോടും മിണ്ടാൻ പാടില്ലായെന്ന ഉടമ്പടിയിൽ ഒപ്പ് വെച്ചു എന്നാണ് ഐതിഹ്യം. ഓണപ്പൊട്ടൻ ഓരോ വീടുകളിലും എത്തി ഐശ്വര്യം ചൊരിയുന്നുവെന്നും വിശ്വസിച്ചുപോരുന്നു.
ഓണം വരവായി എന്നറിയിക്കാൻ കടത്തനാട്ടുകാർക്ക് ഓണപ്പൊട്ടനും മണിയൊച്ചയും എന്നും ഒപ്പമുണ്ടായിരുന്നു. ഇക്കുറിയാണ് ആദ്യമായി കടത്തനാടൻ ഗ്രാമങ്ങളിൽ താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ട് വീടുകൾ തോറും കയറി ഇറങ്ങിയിരുന്ന ഇവരുടെ സാന്നിധ്യം ഇല്ലാതാവുന്നത്.