ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ലംഘിച്ച നൂറിലേറെ ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിനും, വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം യാത്രക്കാരുമായി ചെയ്‌തതിനുമാണ് കൂടുതൽ കേസുകളും എടുത്തിരിക്കുന്നത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
മാസ്‌ക് ധരിക്കാത്തതിന് 89 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം പബ്ളിക് പ്രോസിക്യൂഷന് നല്‍കിയത്. കൂടാതെ അനുവദിച്ചതിലും അധികം യാത്രക്കാരെയും കൊണ്ട് യാത്ര ചെയ്‌ത 14 പേര്‍ക്കെതിരെയും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ 4 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി ഉള്ളത്. എന്നാല്‍ കൂടെയുള്ളത് കുടുംബാംഗങ്ങള്‍ ആണെങ്കില്‍ ഇതില്‍ ഇളവ് നല്‍കും.
കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മെയ് 17 മുതലാണ് ആളുകള്‍ താമസസ്‌ഥലത്ത് നിന്നും പുറത്തു പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം രാജ്യത്ത് നല്‍കിയത്. ഇത് ലംഘിക്കുന്ന ആളുകള്‍ക്കെതിരെ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനായി നിലവില്‍ വന്ന 1990 ലെ 17 ആം ഉത്തരവ് പ്രകാരമാണ് കേസെടുക്കുന്നത്.
Read also : മൂടല്‍മഞ്ഞ്; യുഎഇയില്‍ വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് നിര്‍ദേശം