കൊല്ലം: നിയമം ലംഘിച്ചുള്ള ടിപ്പറോട്ടം ചോദ്യം ചെയ്‌ത പിതാവിനെയും മകനെയും ഡ്രൈവർ ക്രൂരമായി തല്ലിച്ചതച്ചു. 18 വയസുകാരൻ ഇർഫാൻ, പിതാവ് നിസാമുദ്ദീൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. കൊല്ലം ചിതറയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകുന്നേരം ആറു മണിക്ക് ശേഷം അമിത ലോഡുമായി ടിപ്പറുകൾ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്‌തതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചത്.
നിയമലംഘനം ചോദ്യം ചെയ്‌ത ഇർഫാനെ ടിപ്പർ ലോറി ഡ്രൈവർമാർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇത് തടയാനെത്തിയ ഇർഫാന്റെ പിതാവ് നിസാമുദ്ദീനെയും ഡ്രൈവർമാർ ക്രൂരമായി തല്ലിച്ചതച്ചു.
വൈകിട്ട് ആറു മണിക്ക് ശേഷം കരിങ്കൽ ലോഡുമായി ടിപ്പർ യാത്രകൾക്ക് നിരോധനമുണ്ട്. ഇത് മറികടന്ന് ടിപ്പറുകൾ നിരത്തിലിറങ്ങുന്നത് സ്‌ത്രീകളക്കം സംഘടിച്ച് ചോദ്യം ചെയ്‌തു. ഇതിന്റെ പേരിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ക്വാറിയിലെ ഡ്രൈവർമാർ സംഘം ചേർന്ന് എത്തി ആക്രമിക്കുകയായിരുന്നു എന്ന് മർദ്ദനമേറ്റവർ പറയുന്നു.
അമിത അളവിൽ കരിങ്കല്ല് കയറ്റിയുള്ള ടിപ്പറുകളുടെ അനധികൃത യാത്രക്ക് പോലീസും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും കൂട്ടു നിൽക്കുകയാണെന്ന വിമർശനവും നാട്ടുകാർ ഉയർത്തുന്നുണ്ട്. അതേസമയം മർദ്ദനമേറ്റു എന്ന പരാതിയുമായി ടിപ്പർലോറി ഡ്രൈവർമാരും ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
Most Read: വേട്ടയാടലാണ് ഇപ്പോഴും നടക്കുന്നത്, കടുത്ത മാനസികസമ്മർദ്ദം; ഫാത്തിമ തഹ്‌ലിയ