മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ പരാതിയില്‍ ‘ഹരിത’ ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. തങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും അവർ പറഞ്ഞു.
വേട്ടയാടലാണ് ഇപ്പോഴും നടക്കുന്നത്. പരാതി നല്‍കിയ പത്ത് പേര്‍ മാത്രമല്ല. ഞാനും ഇതിന്റെ ഇരയാണ്. കുടുംബത്തില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും ഉൾപ്പടെ നേരിടുന്ന അനുഭവങ്ങള്‍ പറയാന്‍ പറ്റുന്നതിലും അപ്പുറത്താണ്. അതിനൊരു പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ല. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചിട്ടില്ല. പിന്‍വലിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹരിതയിലെ പത്ത് പ്രവര്‍ത്തകരാണ്; ഫാത്തിമ പറഞ്ഞു.
ഓഗസ്‌റ്റ് 18നാണ് ‘ഹരിത’ വിവാദത്തിൽ തങ്ങളുടെ ഭാഗം വിശദമാക്കി ഫാത്തിമ തഹ്‌ലിയ കോഴിക്കോട് പ്രസ് ക്ളബിൽ വാർത്താ സമ്മേളനം നടത്തിയത്. എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്നും നടപടിയെടുക്കും മുമ്പ് മുസ്‌ലിം ലീഗ് ഹരിതയുടെ വിശദീകരണം കേട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. ഹരിത മുസ്‌ലിം ലീഗിന് തലവേദനയാണെന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നു. നിരന്തരമായ അസ്വസ്‌ഥത കാരണം ആണ് വനിതാ കമ്മീഷന് പരാതി നൽകിയത്. പാർടി വേദിയിൽ പറഞ്ഞിട്ട് നടപടി വൈകിയതിനാലാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
അതിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നുണ്ട്. ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഇപ്പോഴും കടന്നു പോകുന്നത് എന്നും ഫാത്തിമ തഹ്‌ലിയ അന്ന് പറഞ്ഞിരുന്നു.
എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ വഹാബ് തുടങ്ങിയവർക്ക് എതിരെയാണ് ഹരിത സംസ്‌ഥാന നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ ആരോപിച്ചു.
നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്‌മ തബ്ഷിറയും ചേർന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
പരാതിയില്‍ സെപ്റ്റംബർ 7ന് ഹാജരാകാൻ ‘ഹരിത’ ഭാരവാഹികള്‍ക്ക് വനിതാ കമ്മീഷന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മലപ്പുറത്ത് ഹാജരാകാന്‍ പ്രയാസമുണ്ടെന്നും കോഴിക്കോട് പങ്കെടുക്കാമെന്നുമാണ് ഭാരവാഹികള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്.
Most Read: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; രേഖകൾ പുറത്തുവിടാൻ ബൈഡന്റെ ഉത്തരവ്