തിരുവനന്തപുരം: സംസ്‌ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്.
സമീപ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. നാളെ ഉന്നതതല യോഗം ചേരുന്നുണ്ടങ്കിലും വിഷയത്തിൽ നിയമപരമായി ചില തടസങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി പറയുന്നു.
അതെന്താണെന്ന് മന്ത്രി വിശദീകരിച്ചില്ലെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളേയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി വലിയൊരു കര്‍മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോള്‍ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്. ഷെല്‍ട്ടര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ തെരുവുനായ ആക്രമണം ആക്രമണം സംബന്ധിച്ച ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലെത്തിയ സമയത്താണ് പുതിയമന്ത്രിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്.
തെരുവുനായകൾ കടിക്കുന്നതിലൂടെ പേവിഷബാധ മനുഷ്യരിലേക്ക് പകർത്തുന്നതിന് കാരണമാകുന്നത് ഇതിനെതിരെ കുത്തിവെപ്പ് തെരുവുനായകൾക്ക് ലഭിക്കാത്തതാണ്. കേരളത്തിൽ മാത്രം 3 ലക്ഷത്തോളം തെരുവുനായകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൃത്യമായ വന്ധ്യംകരണ പദ്ധതിയില്ലെങ്കിൽ ഇവയുടെ എണ്ണം അടുത്തവർഷങ്ങളിൽ ഇരട്ടിയാകും. വന്ധ്യംകരണ പദ്ധതിക്കൊപ്പം തെരുവുനായകളിൽ കുത്തിവെപ്പും എടുക്കേണ്ടതുണ്ട്. ഇതിനുള്ള മാസ്‌റ്റർ പ്ളാനുകൾ ഉന്നതതല യോഗം ചർച്ചക്കെടുക്കും എന്നാണ് വിവരം.
Most Read: ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്