തിരുവനന്തപുരം: ജില്ലയിലെ ആര്യനാട് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര പുത്തൻ വീട്ടിൽ ഷൈജുവാണ്(47) മരിച്ചത്. ആത്‍മഹത്യ ശ്രമത്തിന് പിന്നാലെ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിൽസയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇന്നലെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഷൈജു ആര്യനാട് പോലീസ് സ്‌റ്റേഷനിൽ എത്തിയതും, ആത്‍മഹത്യ ശ്രമം നടത്തിയതും.
ഇന്നലെ സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തിയ ഷൈജുവിനോട് ഭാര്യയുടെ മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പടെ കാണിച്ചു പരാതി നൽകാൻ എസ്ഐ ആവശ്യപ്പെട്ടു. തുടർന്ന് പുറത്തേക്ക് പോയ ഷൈജു ശരീരത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് തിരികെ സ്‌റ്റേഷനിൽ എത്തിയത്. പിന്നാലെ സ്‌റ്റേഷന് മുന്നിലെത്തിയ ഷൈജു സിഗരറ്റ് ലാംപ് ഉപയോഗിച്ച് ശരീരത്തിൽ തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയും മറ്റ് പോലീസുകാരും ചേർന്നു വെള്ളം ഒഴിച്ച് തീ അണച്ചു ആശുപത്രിയിൽ എത്തിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസുകാർ വ്യക്‌തമാക്കുന്നത്.
ഇതേ പരാതിയുമായി ഷൈജു നേരത്തെ കൊല്ലം പുത്തൂർ പോലീസ് സ്‌റ്റേഷനിൽ എത്തുകയും, തന്റെ പരാതി അവഗണിച്ചെന്ന് ആരോപിച്ച് പുത്തൂർ സ്‌റ്റേഷന് മുന്നിലും ആത്‍മഹത്യ ശ്രമം നടത്തുകയും ചെയ്‌തിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ നടപടി സാധ്യമല്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് അന്ന് ആത്‌മഹത്യക്ക് ശ്രമിച്ചത്. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന യുവതിയെ മെഡിക്കൽ കോളജ് പോലീസിന്റെ സഹായത്തോടെ കണ്ടെത്തി മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും, ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്നാണ് യുവതി അറിയിച്ചത്. ഇതേ തുടർന്നാണ് ഷൈജു പരാതിയുമായി ആര്യനാട് പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
Read also: നടുറോഡില്‍ യുവതിക്ക് മർദ്ദനം; ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്‌ത്രീ അറസ്‍റ്റില്‍