കൊച്ചി: കേരള ഹൈക്കോടതിയിൽ യുവാവിന്റെ ആത്‍മഹത്യാ ശ്രമം. തൃശൂർ സ്വദേശിയായ വിഷ്‌ണുവാണ് കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് കോടതി പരിഗണിക്കുമ്പോഴായിരുന്നു സംഭവം. പോലീസ് ഇടപെട്ട് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനൊപ്പം പോകില്ലെന്ന് പെൺസുഹൃത്ത് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്‌ണു ആത്‍മഹത്യക്ക് ശ്രമിച്ചത്.
ഹേബിയസ് കോർപ്പസ് പരിഗണിക്കുന്ന ജസ്‌റ്റിസ് അനു ശിവരാമന്റെ ചേംബറിന് പുറത്തായിരുന്നു സംഭവം. വിഷ്‌ണു കുറച്ചു നാളുകളായി പെൺസുഹൃത്തിനൊപ്പമാണ് താമസിക്കുന്നത്. അതിനിടെ, യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തു. ഹേബിയസ് കോർപ്പസിന്റെ അടിസ്‌ഥാനത്തിൽ നിയമ വിദ്യാർഥിനിയായ യുവതിയെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.
കോടതിയിൽ ഹാജരായപ്പോൾ ആർക്കൊപ്പം പോകണമെന്ന് പെൺകുട്ടിയോട് കോടതി ചോദിച്ചു. മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതിൽ നിരാശനായ വിഷ്‌ണു ചേംബറിന് പുറത്തിറങ്ങിയതോടെ കൈ ഞരമ്പ് മുറിച്ചു ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് ജസ്‌റ്റിസ് ഇറങ്ങിവന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടാനും ആവശ്യപ്പെട്ടു. പിന്നീട് വിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| മതവികാരം ആളിക്കത്തിച്ചു നേട്ടമുണ്ടാക്കാൻ ശ്രമം; ബിജെപിക്കെതിരെ എംകെ സ്‌റ്റാലിൻ