പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒന്നാം തുരങ്കത്തിൽ നാളെ ട്രയൽ റൺ നടത്തും. ദേശീയ പാതയിലൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കുന്നതിന്റെ ട്രയൽ റണ്ണാണ് നാളെ നടക്കുക. വിവിധ വകുപ്പുകൾ സംയുക്‌തമായി പരിശോധന നടത്തിയ ശേഷമാണ് ട്രയൽ റൺ നടത്തുന്നത്.
നിലവിലെ പാത പൊളിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കുന്നത്. നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയാണ് പൊളിക്കുന്നത്. ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ പാത പൊളിക്കുകയുള്ളു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ ഗതാഗതം ഈ പാതയിലൂടെ തന്നെ നടത്തും. ട്രയൽ റൺ വിജയിച്ചാൽ കുതിരാൻ മേഖലയിൽ നിലവിലെ പാതയിലെ പാറ പൊട്ടിക്കൽ ആരംഭിക്കും. പാറ പൊട്ടിക്കുന്ന സമയത്ത് ബാരിക്കേഡുകൾ വച്ച് ഗതാഗതം ഭാഗികമായി തടയും.
നാളെ നടക്കുന്ന ട്രയൽ റണ്ണിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വഴുക്കുംപാറ മുതൽ റോഡിന് നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരത്ത് ബാരിക്കേഡുകൾ സ്‌ഥാപിച്ചു. വേഗനിയന്ത്രണത്തിനുള്ള ഹമ്പുകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഡിവൈഡറുകളും ട്രാഫിക് സിഗ്‌നൽ ബോർഡുകളും സ്‌ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. ട്രയൽ റണ്ണിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ തൃശൂർ സിറ്റി പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
തുരങ്കത്തിനകത്തും നിർമാണം നടക്കുന്ന റോഡിലും ഓവർ ടേക്കിങ് നിരോധിച്ചു. തുരങ്കത്തിനകത്ത് മൊബൈൽ ഫോൺ റേഞ്ച് ലഭ്യമല്ലാത്തതിനാൽ ആവശ്യഘട്ടങ്ങളിൽ പോലീസുകാരുടെ സേവനം തേടണം. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റുകളിലായി 24 പൊലീസുകാരെ തുരങ്കത്തിൽ നിയമിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം കുതിരാനിൽ ഒരുങ്ങി. ഇതിന് പുറമെ നിർമാനാണ് കമ്പനിയുടെ 12 സുരക്ഷാ ജീവനക്കാരും ഉണ്ടാകും.
Most Read: സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്