വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസിൽ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് അന്വേഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
എംപിയുടെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്‌ഥാനത്ത് പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. വിവിധ ഇടങ്ങളിൽ എസ്എഫ്ഐ- സിപിഎം കൊടിമരങ്ങളും ഫ്‌ളക്‌സ് ബോർഡുകളും അക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. സുരക്ഷക്കായി കൂടുതൽ പോലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ രാത്രി യുഡിഎഫ് പ്രവർത്തകർ എസ്‌പി ഓഫിസ് ഉപരോധിച്ചിരുന്നു. യുഡിഎഫ് പ്രവർത്തകരുമായി എഡിജിപി ചർച്ച നടത്തിയതിനെ തുടർന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം അക്രമ സംഭവങ്ങളിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കം 19 പേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: മധു കേസ്; സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു