തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ കർശന നിലപാടുമായി ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത ആളുകളുടെ ശമ്പളം പിടിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ശമ്പള പ്രശ്നത്തിൽ ഈ മാസം 5ആം തീയതി നടത്തിയ പണിമുടക്കിലും ജീവനക്കാരുടെ വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ 5ആം തീയതി പണിമുടക്ക് നടത്തിയത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനായിരുന്നു സംഘടനകളുടെ ആഹ്വാനം. സിപിഐഎം സംഘടനയായ സിഐടിയു ഒഴികെ എഐടിയുസി, ടിഡിഎഫ്, ബിഎംഎസ് എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു.
പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്‌ച ജോലിക്കെത്താത്തവരുടെ പട്ടിക സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പണിമുടക്ക് കൂടുതൽ പ്രതിസന്ധിയിലേക്ക് സ്‌ഥാപനത്തെ കൊണ്ടുപോകുമെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
Read also: വിജയ് ബാബു കേസ്; പോലീസ് നീക്കത്തിന് തിരിച്ചടി