റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ വിവിധ നിയമലംഘനങ്ങൾക്ക് 16,397 വിദേശികൾ സൗദിയിൽ അറസ്‌റ്റിൽ. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്‌റ്റിലായത്. 9,145 വിദേശികളെയാണ് അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ പിടികൂടിയത്. കൂടാതെ ഇഖാമ നിയമം ലംഘിച്ചതിന് 5,793 ആളുകളും അറസ്‌റ്റിലായി.
ഓഗസ്‌റ്റ് 19 മുതൽ 25ആം തീയതി വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം വിദേശികൾ അറസ്‌റ്റിലായത്. അറസ്‌റ്റിലായവരിൽ തൊഴിൽ നിയമ ലംഘകരായ 1,459 പേരും, രാജ്യത്തേക്ക് അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച 582 പേരും ഉൾപ്പെടുന്നുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരില്‍ 45 ശതമാനവും യമന്‍ പൗരൻമാരാണ്. ബാക്കിയുള്ളവരിൽ 53 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അതേസമയം തന്നെ സൗദിയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 11 പേരും രാജ്യത്ത് പിടിയിലായി. ഒപ്പം നിയമലംഘകര്‍ക്ക് യാത്ര, താമസസൗകര്യങ്ങള്‍ എന്നിവ നല്‍കിയതിന് 17 പേര്‍ അറസ്‌റ്റിലായി. അടുത്തിടെ നിയമലംഘനങ്ങളെ തുടർന്ന് നടപടിക്രമങ്ങള്‍ക്ക് വിധേയരായവരിൽ 67,886 പുരുഷന്‍മാരും 12,197 സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
Read also: ആറളം ഫാമിൽ 17കാരൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ