കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്‌ത ആളുകളുടെ എണ്ണം 50 കടന്നു. രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകള്‍ തോറും കയറിയിറങ്ങി ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ജില്ലയില്‍ ഇതുവരെ ഷിഗല്ല ബാധിച്ചു ഒരു കുട്ടി മരിക്കുകയും 50 ഓളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്‌തു. ജില്ലയിലെ കോട്ടാംപറമ്പ് പ്രദേശത്തുള്ള കുട്ടിയാണ് ഷിഗല്ല ബാധിച്ചു മരിച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രദേശത്തു കൂടുതല്‍ പേരില്‍ രോഗലക്ഷണം കണ്ടെത്തിയത്. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പേരില്‍ രോഗലക്ഷണം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതിനോടകം തന്നെ ഈ പ്രദേശങ്ങളിലെ 120 വീടുകളിലെ കിണറുകളില്‍ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തി. ഇനിയുള്ള ഒരാഴ്‌ചക്കാലം ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവിടെയുള്ള വീടുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
രോഗം പടരാനുള്ള പ്രധാന കാരണം മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നും രോഗവാഹകരായ ബാക്‌ടീരിയകള്‍ കുടിവെള്ളത്തില്‍ കലരുന്നതാണ്. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയുന്നതിനായി വ്യക്‌തി ശുചിത്വം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. കൂടാതെ മുതിര്‍ന്ന ആളുകളെ അപേക്ഷിച്ച് കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്യത്തില്‍ രക്‌തം എന്നിവയാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍. ഇത്തരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ആളുകള്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ രോഗമുള്ള ആളുകളുമായുള്ള സമ്പര്‍ക്കം മൂലം ഷിഗല്ല പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.
Read also : അലര്‍ജി ഉള്ളവര്‍ക്ക് വാക്‌സിനില്ല; തീരുമാനവുമായി യുഎസും ബ്രിട്ടനും