തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇതേ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് നെയ്യാറ്റിൻകര തൊഴുക്കൽ അംബേദ്‌കർ കോളനിയിൽ താമസക്കാരനായ പ്രസാദിനെ (47) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ ശനിയാഴ്‌ച മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഞായാറാഴ്‌ച ബന്ധുക്കൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോലീസുമായി എത്തിയപ്പോൾ മറ്റൊരു പ്രസാദിന്റെ മൃതദേഹമാണ് ജീവനക്കാർ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തത്. രജിസ്‌റ്ററിൽ നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.
Read also: തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ‘ആലസ്യം’ ദോഷം ചെയ്‌തു; പിടി തോമസ്

































