തിരുവനന്തപുരം: യുഡിഎഫിലെ ആലസ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്‌തുവെന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്‌തുവെങ്കിലും അഗാധ ഗര്‍ത്തത്തിലേക്ക് പോയ തിരഞ്ഞെടുപ്പ് ഫലമാണിതെന്ന് തോമസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ തന്റെ കാലുകൊണ്ട് ഒരു ചവിട്ട് കൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ യുഡിഎഫിനോ കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തോമസ് പറഞ്ഞു.
‘യുഡിഎഫിനോ കോണ്‍ഗ്രസിനോ ഉണ്ടായ പരാജയം ഏതെങ്കിലും ഒരു വ്യക്‌തിയുടെയോ ഒരു നേതാവിന്റെയോ മാത്രം കുഴപ്പം കൊണ്ട് ഉണ്ടായതല്ല. വളരെ കാലമായി, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റ് കിട്ടിയതിനെ തുടര്‍ന്ന് ഒരു ആലസ്യം ഉണ്ടായിട്ടുണ്ട്. ആ ആലസ്യം ദോഷം ചെയ്‌തു,’ പിടി തോമസ് വ്യക്‌തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനപരമായ വീഴ്‌ചകള്‍ പരിഹരിച്ചാലേ ശക്‌തമായി മുന്നോട്ട് പോകാന്‍ പറ്റൂവെന്ന് പറഞ്ഞ തോമസ് പരാജയം ഉണ്ടാകുമ്പോള്‍ നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടി ഗൗരവതരമായി സംഘടന സംവിധാനത്തെ പറ്റി ചര്‍ച്ച ചെയ്യണമെന്നും വ്യക്‌തമാക്കി.
കൂടാതെ നേതൃമാറ്റം കവലകളിലും തെരുവുകളില്‍ പറയേണ്ട കാര്യമല്ലെന്നും പിടി തോമസ് കൂട്ടിച്ചേർത്തു. 19 സീറ്റ് ജയിച്ചപ്പോള്‍ ഒറ്റ സീറ്റ് വിജയിച്ച എല്‍ഡിഎഫിലെ പിണറായി വിജയന്‍ കുത്തിയൊലിച്ച് പോകുമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായ വീഴ്‌ചകൾ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും പിടി തോമസ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 99 സീറ്റുകൾ നേടിയാണ് തുടർഭരണം നേടിയത്. യുഡിഎഫിന് 41 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം കഴിഞ്ഞ തവണ നേമത്തു തുറന്ന ബിജെപിയുടെ അക്കൗണ്ട് ഇത്തവണ പൂട്ടി.
Read Also: വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ആരോപണവുമായി മാണി സി കാപ്പൻ