മുണ്ടക്കയം: വിസാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കൂട്ടിക്കൽ പാലക്കുന്നേൽ ഓർക്കിഡ് കൺസൾട്ടൻസി ഉടമ അനീഷ് ഉമ്മർ ആണ് പോലീസ് പിടിയിലായത്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ ഒളിവിലായിരുന്നു.
ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഇന്ന് കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്യുകയും വിസ ആറുമാസത്തിനുള്ളിൽ നൽകാമെന്ന് വിശ്വസിപ്പിച്ചുമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ അഞ്ചുമുതൽ 20 ലക്ഷം രൂപവരെ ഇയാൾ പലരിൽ നിന്നും വാങ്ങിയിട്ടുണ്ട്.
നൂറോളം പരാതികളാണ് അനീഷ് ഉമ്മറിനെതിരെ പോലീസിന് ലഭിച്ചിട്ടുള്ളത്. പണം നൽകിയിട്ടും വിസ നൽകുകയോ പണം തിരിച്ചേൽപ്പിക്കുകയോ ചെയ്യാതിരുന്നതോടെയാണ് പരാതികൾ ഉയർന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതി ഉയർന്നതോടെ മുണ്ടക്കയം പോലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അനീഷിന്റെ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. പണം ആർക്കൊക്കെ കൈമാറി എന്തിനെല്ലാം വിനിയോഗിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അനീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































