കണ്ണൂർ: വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പലരിൽ നിന്നായി കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അമൃത്‌സർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്.
2019ലാണ് കേസിനാസ്‌പദമായ സംഭവം. പ്രവർത്തനമാരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് ഒനാസിസ് യുവാക്കളെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം നൽകിയാൽ ജോലി എന്നായിരുന്നു വാഗ്‌ദാനം. അഡ്വാൻസായി രണ്ടര ലക്ഷവും, ബാക്കി ജോലി കിട്ടിയ ശേഷവും എന്നാണ് പറഞ്ഞിരുന്നത്. 80 പേരിൽ നിന്നാണ് ഇയാൾ ഇത്തരത്തിൽ പണം വാങ്ങിയത്.
കൂടാതെ വിദേശത്തേക്ക് പോകാൻ വിസ തരപ്പെടുത്താമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നു. ശേഷം വിദേശത്തേക്ക് മുങ്ങിയ ഇയാൾക്കെതിരെ പണം നഷ്‌ടമായവർ പരാതി നൽകിയതിനെ തുടർന്ന് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
അന്വേഷണത്തിൽ ഒനാസിസിന്റെ സഹായിയായ രാജേഷ് എന്നയാളെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. അതേസമയം യുഎഇയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ഒനാസിസ് അറസ്‍റ്റിലാകുന്നത്. ഇയാളെ കണ്ണൂരിലെത്തിച്ച് പോലീസ് ചോദ്യം ചെയ്‌തു. ചക്കരക്കൽ, തലശ്ശേരി, പിണറായി, എടക്കാട്, കണ്ണൂർ ടൗണ്‍ സ്‌റ്റേഷനുകളിൽ ഒനാസിസിനെതിരെ കേസുകളുണ്ട്.
Malabar News: പാർടി തീരുമാനത്തിന് എതിരെ നിലപാട്; സിപിഐയിൽ 2 അംഗങ്ങൾക്ക് എതിരെ അച്ചടക്ക നടപടി