കാസർഗോഡ് : സംസ്‌ഥാന കൗൺസിൽ അംഗം ഉൾപ്പടെ 2 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ച് കാസർഗോഡ് സിപിഐ ജില്ലാ കൗൺസിൽ. സംസ്‌ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണൻ, ജില്ലാ കൗൺസിലംഗം എ ദാമോദരൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർടി തീരുമാനത്തിന് എതിരെ നിലപാട് സ്വീകരിച്ചതിനാണ് ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇവരെ പരസ്യമായി ശാസിക്കാൻ പാർടിയുടെ ജില്ലാ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
കാസർഗോഡ് ജില്ലയിലെ സിപിഐയുടെ ഏക സിറ്റിംഗ് സീറ്റായ കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരന് തുടർച്ചയായി മൂന്നാമതും മൽസരിക്കാന്‍ അവസരം നൽകിയതിൽ ഇരുവരും പാർടിയെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് മാർച്ച് 12ആം തീയതി ചേർന്ന എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവൻഷൻ ദിവസം ബങ്കളം കുഞ്ഞികൃഷ്‌ണൻ മണ്ഡലം കൺവീനർ സ്‌ഥാനം രാജി വെക്കുകയും, മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തുകയും ചെയ്‌തിരുന്നു. ഇതാണ് ഇപ്പോൾ അച്ചടക്ക നടപടിക്ക് കാരണമായതെന്നാണ് സൂചന.
Read also : കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്