ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡെൽഹി തീസ് ഹസാരി കോടതി തള്ളി. ജൂഡീഷ്യൽ കസ്‌റ്റഡിയിലുള്ള ബൈഭവിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണ് കോടതി തള്ളുന്നത്.
ബൈഭവ് കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോൺ പാസ്‌വേർഡ് കൈമാറുന്നില്ലെന്നും പോലീസ് കോടതിയിൽ പറഞ്ഞു. ബൈഭവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരിക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്നും പ്രതിഭാഗം അഭിഭാഷകൻ എൻ ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.
അതിനിടെ, വധഭീഷണിയും ലൈംഗികാതിക്രമ ഭീഷണിയും നേരിടുന്നുവെന്ന സ്വാതി മലിവാളിന്റെ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ആവശ്യപ്പെട്ട് ഡെൽഹി പോലീസ് കമ്മീഷണർക്ക് വനിതാ കമ്മീഷൻ കത്തയച്ചു. ഇതുവരെ കൈകൊണ്ട നടപടികൾ വ്യക്‌തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്. മൂന്ന് ദിവസത്തിനകം റിപ്പോർട് കൈമാറണം.
ആം ആദ്‌മി പാർട്ടി നേതാക്കളും അണികളും ചേർന്ന് നടത്തുന്ന പ്രചാരണങ്ങളെ തുടർന്ന് നിരന്തരമായി വധഭീഷണിക്കും ബലാൽസംഗ ഭീഷണിക്കും ഇരയാകുന്നതായി കഴിഞ്ഞ ദിവസം സ്വാതി മലിവാൾ ആരോപിച്ചിരുന്നു. യൂട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് ശേഷം ഭീഷണി വർധിച്ചതായും മലിവാൾ ആരോപിച്ചിരുന്നു. പാർട്ടിയിൽ നിന്നും രാജിവെക്കില്ലെന്നും സ്വാതി പറഞ്ഞിരുന്നു.
Most Read| കേരളത്തിൽ കാലവർഷം വെള്ളിയാഴ്‌ച എത്തും? പതിവിലും കൂടുതൽ ലഭ്യമാകും