പത്തനംതിട്ട: കേരളം ഉൾപ്പടെ രാജ്യത്തിന്റെ പലഭാഗത്തും ഇക്കുറി കാലവർഷം പതിവിലും കൂടുതൽ ലഭ്യമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ദീർഘകാല ശരാശരിയിലും 106 ശതമാനം അധികമഴ ലഭിച്ചേക്കും. കേരളത്തിലും അധികമഴ ഉറപ്പാണെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം ഡയറക്‌ടർ ജനറൽ മൃത്യുഞ്‌ജയ മഹാപത്ര ഓൺലൈൻ മാദ്ധ്യമ സമ്മേളനത്തിൽ വ്യക്‌തമാക്കി.
ജൂണിൽ കേരളം ഉൾപ്പടെ തെക്കൻ സംസ്‌ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. ഇത് കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും മഹാപത്ര സൂചിപ്പിച്ചു. റുമാൽ ചുഴലിക്കാറ്റ് മൺസൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. അടുത്ത അഞ്ചുദിവസത്തിനകം തെക്ക്-പടിഞ്ഞാറൻ കാലവർഷം പതിവുപോലെ കേരളത്തിൽ എത്തും. 31ന് കേരളത്തിൽ കാലവർഷം എത്തുമെന്ന് ഏപ്രിൽ തന്നെ കാലാവസ്‌ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.
ഉത്തരേന്ത്യയിലെ ചില സംസ്‌ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും. എൽനിനോയുടെ പ്രഭാവം കുറഞ്ഞു ന്യൂട്രൽ സ്‌ഥിതിയിലേക്ക് സമുദ്രതാപനില മാറുകയാണ്. ഓഗസ്‌റ്റോടെ ഇത് മഴയ്‌ക്ക് അനുകൂലമായ ലാ നിന സാഹചര്യത്തിലേക്ക് വഴിമാറും. മേയിലെ മഴ മുഴുവൻ കിട്ടിയത് കേരളത്തിന് ഗുണമായി. തമിഴ്‌നാടിനും കർണാടകത്തിനും കുറച്ചു മഴ കിട്ടി.
Most Read| വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം