കോട്ടയം: കേരളക്കര ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ പാലാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. ബിജെപിക്ക് ജോസ് കെ മാണി വോട്ട് കച്ചവടം നടത്തിയെന്ന് മാണി സി കാപ്പൻ ആരോപിച്ചു. രാമപുരത്തും കടനാട്ടും പണം നല്‍കി വോട്ട് പിടിക്കാൻ ജോസ് ശ്രമിച്ചുവെന്നും പാലായില്‍ പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ലെന്നും കാപ്പൻ പറഞ്ഞു.
കൂടാതെ തോറ്റ പാര്‍ട്ടിക്ക് ജയിച്ച സീറ്റ് നല്‍കിയത് കൊണ്ടുള്ള സഹതാപ തരംഗമാണ് താൻ ജയിക്കാൻ കാരണമെന്നും കാപ്പൻ വ്യക്‌തമാക്കി. പാലായിൽ 10,000ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പൻ വിജയം നേടിയത്.
അതേസമയം സ്വന്തം പാർട്ടിയിലെ മറ്റ് നേതാക്കൾ ജയിച്ചപ്പോഴും ജോസിന് വലിയ മാർജിനിൽ സ്വന്തം തട്ടകത്തിൽ പരാജയം ഏറ്റുവാങ്ങണ്ടി വന്നത് വലിയ രാഷ്‌ട്രീയ തിരിച്ചടിയാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
2019ലെ ഉപതിരഞ്ഞെടുപ്പിൽ വെറും 2943 മാത്രമായിരുന്നു കാപ്പന്റെ ഭൂരിപക്ഷം. അതാണ് കാപ്പൻ പതിനായിരത്തിന് മുകളിലേക്ക് ഉയർത്തിയത്. അന്ന് എൽഡിഎഫ് സ്‌ഥാനാർഥിയായി ആയിരുന്നു കാപ്പൻ ജനവിധി തേടിയിരുന്നത്.
Read Also: തമിഴ്‌നാട് ഹൈക്കോടതി വിവാദ പരാമർശം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി ഇന്ന് സുപ്രീം കോടതിയില്‍