തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായർ അന്തരിച്ചു. 81 വയസായിരുന്നു. ഭരണപരിഷ്കാര കമ്മീഷൻ അംഗമാണ്. സംസ്കാരം നാളെ രാവിലെ 11ന് ശാന്തികവാടത്തിൽ.
സാഹിത്യകാരൻ എൻപി ചെല്ലപ്പൻ നായരുടെ മകനാണ്. ഏതാനും കാലം കോളേജ് അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിവിൽ സർവീസിലെത്തിയത്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 1982 – 87ൽ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു.
ഒറ്റപ്പാലം സബ് കളക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, ആസൂത്രണ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി, റവന്യൂ ബോർഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. 1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു.
കെഇആർ പരിഷ്ക്കരണം അടക്കം ഭരണപരിഷ്ക്കാര മേഖലകളിൽ നിരവധി സംഭാവനകൾ നൽകി. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചു. സരസ്വതിയാണ് ഭാര്യ. മക്കൾ: ഹരിശങ്കർ, ഗായത്രി.
Most Read: ലോകത്തെ മികച്ച വിമാനത്താവളമായി അബുദാബി
































