കോഴിക്കോട്: വിദഗ്ധ സംഘത്തിന്റെ റിപ്പോർട് ലഭിച്ചാലുടൻ എകെജി, സിഎച്ച് മേൽപ്പാലങ്ങളുടെ പുനരുദ്ധാരണം നടത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡ്ഢി. കെഎച്ച്ആർഐ, ഐഐടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം നേരിട്ടെത്തി ഇരുപാലങ്ങൾ സന്ദർശിച്ച് വിശദമായ പഠനം നടത്തുകയാണെന്നും കളക്ടർ അറിയിച്ചു. പഠന റിപ്പോർട് ലഭിച്ച ഉടൻ പാലങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാനാണ് തീരുമാനം.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സിഎച്ച് ഓവർ ബ്രിഡ്ജിന്റെ അടിഭാഗത്ത് കോർപറേഷന്റെ പരിധിയിലുള്ള കടകളും കെട്ടിടങ്ങളും ഉള്ളതിനാൽ നിരന്തരം പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും പുനരുദ്ധാരണം നടത്തണമെങ്കിൽ ഇവ നീക്കം ചെയ്യണമെന്നും സൂപ്രണ്ടിങ് എൻജിനിയർ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
ഇവ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ മന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പാലങ്ങളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും യോഗം വിലയിരുത്തി. യോഗത്തിൽ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
Most Read: ഉത്ര വധക്കേസ്; താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് മാദ്ധ്യമങ്ങളോട് സൂരജ്