ഇടുക്കി: തമിഴ്നാട് മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. അഞ്ച് മന്ത്രിമാരടങ്ങുന്ന സംഘമാണ് മുല്ലപ്പെരിയാർ സന്ദർശിക്കുന്നത്.
ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവർക്കൊപ്പം തേനി എംഎൽഎയും ഒപ്പം ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരടങ്ങുന്ന സംഘത്തിന്റെ സന്ദർശനം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്നാട് ഉയർത്തിയിരുന്നു. സെക്കന്റിൽ 3900 ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. 138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാറിന്റെ വൃഷ്‌ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്‌ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. അഞ്ചു മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ച ഷട്ടറുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
Most Read: ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി






































