ആലപ്പുഴ: ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്തിന് സമീപം കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിക്ക് ശേഷമാണ് കടൽ ഉൾവലിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കടൽ നൂറുമീറ്ററോളം ഉൾവലിഞ്ഞെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ കടൽ ഉണ്ടായിരുന്ന ഭാഗം ഇപ്പോൾ ചെളിയായി മാറി.
പ്രതിഭാസം ഉണ്ടായതിന് പിന്നാലെ നാട്ടുകാർ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽ ഉൾവലിഞ്ഞതെന്നാണ് സംശയിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്ന് 500 മീറ്റർ തെക്കുമാറി പല്ലന തീരത്ത് ഇന്ന് കടൽക്ഷോഭവും ഉണ്ടായി. ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്നലെയും കടലാക്രമണം ഉണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു.
അതേസമയം, കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. രാത്രി 11.30വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനുമാണ് സാധ്യത.
തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ ഉയർന്ന തിരമാലയ്ക്കുള്ള ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മൽസ്യത്തൊഴിലാളികൾ മൽസ്യബന്ധനത്തിന് പോകാൻ പാടില്ല.
Most Read| ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് 70,000 പേർക്ക് മാത്രമാക്കി പരിമിതപ്പെടുത്തി