തിരുവനന്തപുരം: തുമ്പ സ്വദേശി ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്താണോ എന്നാണ് പ്രധാനമായും ഐബി അന്വേഷിക്കുന്നത്.
വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ തീരമേഖല കേന്ദ്രീകരിച്ച് വർധിക്കുന്ന സാഹചര്യത്തിലാണ് ഐബി ഉദ്യോഗസ്‌ഥർ പരിശോധന ശക്‌തമാക്കുന്നത്. ഇത്തരം പണം വാങ്ങി ആളുകളെ കൊണ്ടുപോകുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു.
രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. കുറച്ച് നാളുകൾക്ക് മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയവരെ യുദ്ധമുഖത്ത് നിയോഗിച്ചത് സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തുമ്പ സ്വദേശി തോമസ് ഗബ്രിയേലിനും ബന്ധു എഡിസണും ജോർദാൻ അതിർത്തിയിൽ വെടിയേറ്റത്.
സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന സർക്കാർ ജോർദാനിലെ ഇന്ത്യൻ എംബസിക്ക് കത്തയച്ചിരുന്നു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ





































