തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി പറയുക. കേസിന്റെ വാദം തിങ്കളാഴ്‌ച പൂർത്തിയായിരുന്നു. മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൺ രാജയാണ് ഏകപ്രതി.
2017 ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് ക്ളിഫ് ഹൗസിന് സമീപം ബെയ്‌ൻസ് കോമ്പൗണ്ടിലെ 117ആം നമ്പർ വീട്ടിൽ പ്രഫ. രാജ തങ്കം, ഭാര്യ ജീൻ പത്‌മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപ്പോയ രാജ-ജീൻ ദമ്പതികളുടെ മകൻ കേഡൽ ജെൻസൺ രാജയെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയിരുന്നു.
അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബന്ധുവായ ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. ആസ്‌ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ ആരാധനയുടെ ഭാഗമായാണ് കൊല നടത്തിയതെന്നും പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, വീട് അഗ്‌നിക്കിരയാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്. 92 സാക്ഷികളെ വിസ്‌തരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് വാദിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യമുന്നയിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’






































